27/02/2026
ഇന്നൊരു ചീര കഥ കേട്ടാലോ... പണ്ട് പണ്ട് വെളുത്ത് വിളറി മഞ്ഞച്ച് വേളൂരി എന്ന് വിളിപ്പേരുള്ള കാലം. കോലം ആണെങ്കിൽ കാറ്റിൽ പറക്കുന്ന രൂപത്തിലും. ഒരിത്തിരി ഇറച്ചിയും മീനും കൂട്ടി ചോറുണ്ണിക്കാൻ അമ്മ പെട പാടുപെടുന്ന ഒരു കാലം... ഇഷ്ടപ്പെട്ട ബിരിയാണി പോലും കഴിച്ചു തുടങ്ങുമ്പോൾ മതിയെന്ന് പറയുന്ന സ്വഭാവം. ചുരുക്കിപ്പറഞ്ഞാൽ ഭക്ഷണവും ഞാനും ബദ്ധ ശത്രുക്കൾ ആയിരുന്ന സമയം . ഞാൻ കഴിക്കാത്തതിന്റെ ആധി മുഴുവൻ അമ്മയ്ക്കായിരുന്നു. അങ്ങനെ അമ്മയോടും ഭക്ഷണത്തിനോടും പടവെട്ടി എന്നും ഞാൻ തന്നെ വിജയിച്ചിരുന്ന ആ ഒരു സമയത്ത് എന്നെ തോൽപ്പിക്കാനായി ഇടയ്ക്കിടയ്ക്ക് വരുന്ന വില്ലനാണ് ചുവന്ന രക്താണു.... അവനങ്ങ് കാര്യമായി കുറയും എച്ച് ബി കുറയുന്നതോടെ എന്റെ രക്തത്തിന്റെ അളവ് പിന്നെയും കുറയും, പണ്ടേ മഞ്ഞ പിന്നെ പറയോം വേണ്ട.... ഇവനങ്ങ് പൂണ്ടുവിലയാടുമ്പോൾ ശരീരത്തിനാകെ ക്ഷീണവും ഓക്സിജൻ കിട്ടാത്ത അവസ്ഥയും ഉണ്ടാകും. അപ്പോൾ എന്റെ വീട്ടിലെ സ്വന്തം ഡോക്ടറായ അമ്മ തലപൊക്കും. അത് അമ്മയ്ക്ക് അർമാദിക്കാനുള്ള സമയമാണ്. ഇംഗ്ലീഷ് മരുന്ന് കഴിച്ച് രക്തം ഉണ്ടാക്കുന്നതിനോട് അമ്മയ്ക്ക് എത്ര യോജിപ്പില്ല, ശരീരം സ്വന്തമായി ഉണ്ടാക്കിയാലേ പിന്നെയും ഉണ്ടാവു, അല്ലെങ്കിൽ വീണ്ടും മരുന്ന് കഴിക്കണം അതാണ് അമ്മയുടെ നിലപാട്. ഒരു കണക്കിന് ശരിയാണ് ഇഷ്ടമില്ലാത്തതിന് നിർബന്ധിച്ചു കൊണ്ടുവന്നാൽ അതിനു മടുക്കുമ്പോൾ അതങ്ങ് തിരിച്ചുപോകുമെന്നത് ഒരു നഗ്നസത്യം തന്നെയാണ്.... അങ്ങനെ അമ്മ ഡോക്ടർ തരുന്ന രക്തം ഉണ്ടാക്കാനുള്ള രണ്ട് പ്രധാന മരുന്നുകളിൽ ഒന്ന്... എള്ളുണ്ട... കടയിൽ നിന്ന് വാങ്ങുന്ന ഞാൻ കഴിക്കില്ല എന്ന് അമ്മയ്ക്ക് അറിയാവുന്നതുകൊണ്ട് നെയ്യിൽ ക്യാഷും എള്ളും വറുത്ത് അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് യോജിപ്പിച്ചു ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന എള്ളുണ്ട... പൊതുവേ നെയ്യോടെ ഒരല്പം മമതയുള്ള എനിക്ക് ആ മണം കേൾക്കുമ്പോഴേ കൊതി വരും. അമ്മ ഒരെണ്ണം എടുത്തു തന്നാൽ മടികൂടാതെ കഴിക്കും ( അപ്പോഴും സ്വന്തമായി എടുത്തു കഴിക്കില്ല)
ഇനി അമ്മയുടെ രണ്ടാമത്തെ പൊടികൈ അതാണ് ഈ ചിത്രത്തിൽ കാണുന്ന ചീര ബിരിയാണി. രക്തം കുറയുന്നു എന്ന ലക്ഷണം കാണിച്ചു തുടങ്ങിയാൽ ഞാൻ ഒന്ന് നേരെയാകുന്നത് വരെ എന്റെ ചോറ്റും പാത്രത്തിൽ എന്നും ഇടം പിടിക്കുന്ന ഒരു വിഭവം... പൊതുവേ ഇലക്കറികളോടൊക്കെ പുച്ഛം ആയിരുന്ന ഞാൻ ചീര തൊടില്ല എന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാകാം അമ്മയെന്നെ അതിവിദഗ്ധമായി കബളിപ്പിച്ചിരുന്നത്... ചീനച്ചട്ടിയിലേക്ക് നെയൊഴിച്ചു ചൂടാവുമ്പോൾ അതിലേക്ക് ചെറിയ ഉള്ളിയും ക്യാഷും വറുത്ത അത് മാറ്റിവയ്ക്കും. അതിലേക്ക് പൊടിപൊടിയായിരുന്ന ചിരചേർത്ത് ഇളക്കി ഫ്രൈ ആകുന്ന പോലെ മെഴുക്കുപുരട്ടി ആക്കി എടുക്കും. അതിലേക്ക് ചൂട് വെളുത്ത ചോറ് ചേർത്ത് ഇളക്കി യോജിപ്പിച്ച് ചെറുതീയിൽ അടച്ചുവെച്ച് വേവിക്കും.... അപ്പോഴേക്കും കാശിത്തുമ്പ ചോറ് ചുവന്ന് തുടക്കും....അതിനു മുകളിലേക്ക് വലത്തു കോരി വെച്ചിരിക്കുന്ന ചെറിയ ഉള്ളിയും കാശും വിതറും.... ചൂടോടെ ചോറ്റും പാത്രത്തിലേക്ക് പകർത്തി അടച്ചു വയ്ക്കും. ഉച്ചയ്ക്ക് കഴിക്കാനായി പാത്രം തുറക്കുമ്പോൾ ഉള്ള ഒരു മണമുണ്ട്....പൊതുവേ നെയ്യൊട് പ്രിയ കൂടുതലുള്ളത് പറഞ്ഞല്ലോ . അതുകൊണ്ടുതന്നെ ആ മണവും ചുവന്ന കളറിലെ ചോറും ഹരം പിടിപ്പിക്കും.. പിന്നെ അമ്മ പറഞ്ഞു വിടുന്നത്,,,ചീര ബിരിയാണിയാണ് വയറു നിറച്ചും കഴിക്കണം എന്നാണ്. ബിരിയാണിയോടുള്ള ഇഷ്ടം കൂടുതലും നെയ്യിന്റെ മണവും മുകളിൽ വറുത്തു കോരിയ ക്യാഷ്വും ഒക്കെ കാണുമ്പോൾ അറിയാതെ കഴിച്ചുതുടങ്ങും. പിന്നെപ്പിന്നെ അവൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായി...
ഇന്നിപ്പോൾ അമ്മ പോയിട്ട് എട്ട് മാസം പൂർത്തിയാകുന്നു... ആ ഒരു ശൂന്യത ഓരോ നിമിഷവും ഉള്ളിലുണ്ട്. അതൊരിക്കലും വിട്ടു പോവുകയുമില്ല, പക്ഷേ ഇന്ന് ആ ശൂന്യത വല്ലാതെ എന്നെ മൂടിയപ്പോൾ ഞാൻ ഒന്നു ഉണ്ടാക്കി നോക്കിയതാണ് ഏറെ കാലങ്ങൾക്ക് ശേഷം ആ ചീര ബിരിയാണി... പക്ഷേ എന്തോ.... കൂട്ടുതെറ്റിയിട്ടാണോ, എന്നെ പറ്റിക്കുന്ന ആള് ഇല്ലാഞ്ഞിട്ടാണോ, അമ്മയുള്ളപ്പോൾ മാത്രം ഉണ്ടാകുന്ന കുട്ടിത്തം നഷ്ടപ്പെട്ടിട്ടാണോ.... അറിയില്ല ആ ബിരിയാണിക്ക് അന്നത്തെ ആ സ്വാദമില്ല...
അമ്മയില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്, അതിനെ ഉൾക്കൊള്ളാൻ മനസ്സ് ഏറെക്കുറെ പാകപ്പെട്ടു കഴിഞ്ഞു.... പക്ഷേ ആ ഒരു ശൂന്യത തരുന്ന വിങ്ങൾ അതൊരിക്കലും മായില്ല... അതിനെ ആരൊക്കെ കൂടെയുണ്ടെന്ന് പറഞ്ഞാലും.
തുടങ്ങിയത് ചീരക്കഥയിലാണെങ്കിലും അവസാനിക്കുന്നത് അമ്മയിലാണ്... അതങ്ങനെ ആകും അല്ലേ... ഓരോ ഓർമ്മയും അവസാനിക്കുന്നത് അമ്മയിൽ അല്ലാതെ വേറെ എവിടെയാണ്