19/06/2026
😰നാഷണൽ ഡാർലിംഗ്, അതിസുന്ദരി, 19 വയസ്സിൽ ദുരൂഹമരണം😰
ആരാധകർക്ക് ഇന്നും വിശ്വസിക്കാനാവാത്ത ഒരു മരണമാണ് ദിവ്യ ഭാരതിയുടേത്. പത്തോളം സിനിമകളിൽ വേഷമിട്ട നായിക. ആകർഷകമായ സ്ക്രീൻ സാന്നിധ്യം കൊണ്ടും സൗന്ദര്യം കൊണ്ടും തരംഗമായി മാറിയവൾ. ആ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടി. പക്ഷേ ഏവരെയും ഞെട്ടിച്ചുകൊണ്ട് 19-ാം വയസ്സിൽ ദിവ്യ ഭാരതി മരണപ്പെട്ടു. ആ മരണത്തെക്കുറിച്ചുള്ള ദുരൂഹ സാഹചര്യങ്ങൾ ഇന്നും ചർച്ചാവിഷയമായി തുടരുന്നു.
1990-ൽ, 16-ാം വയസ്സിൽ, തമിഴ് ചിത്രമായ 'നില പെണ്ണേ' എന്ന സിനിമയിലൂടെയാണ് ദിവ്യ ഭാരതി അഭിനയരംഗത്തേക്ക് കടന്നുവന്നത്.തമിഴ് ചിത്രം പരാജയമായിരുന്നെങ്കിലും, 1990-ൽ തന്നെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ബോബ്ബിലി രാജാ' ഒരു വൻ വിജയമായിരുന്നു. ഇത് ദിവ്യ ഭാരതിക്ക് തെലുങ്കിൽ ഒരു മുൻനിര നായിക എന്ന സ്ഥാനം നേടിക്കൊടുത്തു.തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച ശേഷം, 1992-ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലറായ 'വിശ്വത്മാ' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഹിന്ദി സിനിമയിലേക്ക് പ്രവേശിച്ചത്.
1992-ൽ പുറത്തിറങ്ങിയ ആക്ഷൻ-കോമഡി ചിത്രം 'ഷോല ഔർ ശബ്നം' അവരുടെ കരിയറിലെ വഴിത്തിരിവായി. അതേ വർഷം തന്നെ ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ച 'ദീവാന' എന്ന ചിത്രം മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു.
1993 ഏപ്രിൽ അഞ്ചിന് മുംബൈയിലെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണതിനെത്തുടർന്നായിരുന്നു ദിവ്യയുടെ മരണം. ദിവ്യയുടെ അകാലമരണത്തെ ചുറ്റിപ്പറ്റി നിരവധി ദുരൂഹതകൾ നിലനിന്നിരുന്നു. അപകടമരണത്തെ കുറിച്ച് അന്ന് ഫ്ളാറ്റിൽ കൂടെയുണ്ടായിരുന്നവരുടെ വിവരണം ഇങ്ങനെ. ചെന്നൈയിലെ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ദിവ്യ, വരാനിരിക്കുന്ന 'ആന്ദോളൻ' എന്ന ചിത്രത്തിന്റെ കാര്യത്തിനായി ഫാഷൻ ഡിസൈനർ നീത ലുല്ലയെ സ്വന്തം വസതിയിൽ വെച്ച് കാണാൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
അന്ന് സംഭവിച്ചതെന്ത്?
നീതയും ഭർത്താവ് ശ്യാമും എത്തിയിരുന്നു; എല്ലാവരും മദ്യപിച്ചിരുന്നു. ദിവ്യയുടെ വീട്ടുജോലിക്കാരി അമൃത അതിഥികൾക്കായി പലഹാരങ്ങൾ ഉണ്ടാക്കുകയായിരുന്നു. ദിവ്യ ബാൽക്കണിയുടെ അരികിലുള്ള ഭിത്തിയിൽ കയറി ഇരുന്നു. എന്നാൽ തിരിഞ്ഞപ്പോൾ നടിക്ക് ബാലൻസ് തെറ്റി താഴേക്ക് വീണു. ഗുരുതരമായ പരിക്കേറ്റ ദിവ്യ മരണത്തിന് കീഴടങ്ങി.
1992, 1993 വർഷങ്ങളിൽ 14 ഹിന്ദി ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചു. ഒരു പുതുമുഖ നടിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു റെക്കോർഡ് തന്നെയായിരുന്നു.വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി അവർ മാറി.
ദിവ്യ ഭാരതിയെ നിർമ്മാതാവ് സാജിദ് നദിയാദ്‌വാലയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. 18 വയസ്സ് തികഞ്ഞ ഉടൻ തന്നെ 1992-ൽ ദിവ്യ ഭാരതിയും സാജിദ് നദിയാദ്‌വാലയും വിവാഹിതരായി എന്നാണ് റിപ്പോർട്ട്. വിവാഹത്തോടെ ദിവ്യ ഇസ്ലാം മതം സ്വീകരിക്കുകയും പേര് 'സന' എന്ന് മാറ്റുകയും ചെയ്തു.
ഷാരൂഖ് ഖാനെയും ദീപിക പദുകോണിനെയും കേന്ദ്രകഥാപാത്രമാക്കി ഫറാ ഖാൻ സംവിധാനം ചെയ്ത ഓം ശാന്തി ഓം ; ദിവ്യയുടെ കഥയാണെന്ന് പിൽക്കാലത്ത് വാർത്തകളുണ്ടായിരുന്നു. ചിത്രത്തിന് ദിവ്യയുടെ ജീവിതവുമായി നിരവധി സാമ്യതകൾ ഉണ്ടെന്നതായിരുന്നു ഈ വാർത്തകൾക്കു പറികിൽ.
ദീവാന' യിൽ അഭിനയിക്കുമ്പോൾ ദിവ്യ ഭാരതി ടോപ്പ് ഹീറോയിൻ ആയിരുന്നു. ഷാരൂഖ് ആവട്ടെ കഷ്ടപ്പെട്ട് ഉയർന്നു വരുന്ന നടനും. സമാനമായിരുന്നു ഓം ശാന്തി ഓമിലെ ഷാരൂഖ്- ദീപിക ജോഡികളുടെ കഥാപാത്രങ്ങളും. ജീവിതത്തിൽ ദിവ്യ രഹസ്യമായി ഒരു നിർമാതാവിനെ വിവാഹം കഴിച്ചിരുന്നു, ഓം ശാന്തി ഓമിൽ ശാന്തി പ്രിയയും. ദിവ്യ ഭാരതി ബിൽഡിംഗിൽ നിന്നു വീണു മരിച്ചപ്പോൾ, സിനിമയിൽ ശാന്തി പ്രിയ തീ പിടുത്തത്തിൽ മരിച്ചു. ദിവ്യയുടെ അച്ഛന്റെ പേര് ഓം പ്രകാശ് ഭാരതി എന്നായിരുന്നു, സിനിമയിൽ ഷാരൂഖിന്റെ പേര് ഓം പ്രകാശ് മഹീജ എന്നും.
ദിവ്യയുടെ മരണശേഷം സാജിദും വലിയ രീതിയിൽ വേട്ടയാടപ്പെട്ടു. 'ബാഗി' , 'തമാശ' , 'ഹൗസ്ഫുൾ' , '2 സ്റ്റേറ്റ്സ്' , 'കിക്ക്' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് സാജിദ് നദിയാദ്‌വാല.