01/06/2021
" അതേ..യ്.. നിങ്ങളറിഞ്ഞോ..? ഞാൻ മരിച്ചു..പോയ്..ട്ടോ.. ദേ..! കുറച്ചു മണിക്കൂറുകൾക്ക് മുമ്പ്. പക്ഷേ.. ഞാൻ പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ സാധിക്കില്ല..! കാരണം പരേതരുടെ ശബ്ദം പരേതർക്ക് മാത്രേ കേൾക്കാൻ കഴിയൂ.. പിന്നെ, ദൈവത്തിനും. ഈ ദൈവം എന്നൊക്കെ പറയുന്നത് നമ്മളീ ഭൂമീല് കണ്ടും, കേട്ടും, വായ്ച്ചും, ശീലിച്ചും, ചിന്തിച്ചെടുത്തൊന്നും മനസ്സിലാക്കിയതല്ല കേട്ടാ..! പിന്നെ.. അതെങ്ങനാന്ന് വച്ചാ.. ങാ.. അതൊരു സസ്പെൻസാ..യിരിക്കട്ടെ.. നിങ്ങളും ഒരിക്കൽ മരിക്ക്വുല്ലോ..!! അപ്പോ.. കണ്ടാ മതി.. ഈ ദൈവത്തെ..!
പിന്നെ.. നിങ്ങളിതൊന്നും കേൾക്കണില്ലെങ്കിലും ഞാനിതൊക്കെ പറയണതെന്തിനെന്ന് നിങ്ങൾ ചിന്തിക്കുന്നൊണ്ടാവും.? ജീവിച്ചിരിക്കുമ്പോ തന്നെ ഞാൻ സംസാരിച്ചു തൊടങ്ങിയാൽ ഒരു യുഗം മാറി മറിയണത് അറിയേലെന്ന് നിങ്ങളെന്നെ കളിയാക്കില്ലാരുന്നോ..!! അതോണ്ടേ.. ഞാനിങ്ങനെ വർത്താനം പറഞ്ഞോണ്ടേ..യിരിയ്ക്കും.! അല്ലാ.. എൻ്റെ ശബ്ദം കേൾക്കാത്ത നിങ്ങളെങ്ങനെ ഞാനീ പറയണത് കേൾക്കുമെന്നാണ് ഞാനിപ്പോ ചിന്തിക്കെണത്..! ചിന്ത കാട് കേറേണല്ലോ.. ദൈവമേ..!
പോട്ടെ..! അതല്ലല്ലോ ഇവിട്ത്തെ പ്രധാന വിഷയം. ജീവിതത്തിലാദ്യമായി വിമാനത്തീ കേറാൻ നിക്കണവൻ്റെ കൗതുകാണ് എനിക്കിപ്പോ. ഞാൻ കണ്ടതും കേട്ടതും പറഞ്ഞ് കേൾക്കേണെങ്കിൽ ഒരു മായാജാലക്കാരൻ്റെ മാന്ത്രിക വിദ്യയിൽ വിസ്മയം പൂണ്ടു നിക്കണ ഒരു കുട്ടിയാവും നിങ്ങൾ..! മരണമെന്ന മഹാമരുന്നാണ് ജീവിതമെന്ന അല്പരോഗത്തെ ഇല്ലാതാക്കുന്നത്. മരണ ശേഷമുള്ള നമ്മട യാത്രേടെ വേഗതയെന്നാൽ പ്രകാശ വേഗതയ്ക്കും ഒരുപാടൊരുപാട് അപ്പുറോണ്... ഇപ്പോ തന്നെ ഈയൊരു മണിക്കൂറിനുള്ളിൽ ലക്ഷക്കണക്കിന് പ്രാവശ്യെങ്കിലും നമ്മട ഈ ഭൂമിയെ ഞാൻ ചുറ്റിയടിച്ചു കറങ്ങി കഴിഞ്ഞു.
ചിലയിടങ്ങളിൽ മുഴുത്ത വട്ടന്മാർ നീട്ടി വലിച്ചു വിടുന്ന വലിയ മിസൈലുകളും, തലങ്ങും വിലങ്ങും ചീറി പായണ ചെറിയ വെടിയുണ്ടകളും, സൂപ്പർ സോണിക് ഫൈറ്റർ ജെറ്റുകളും, സൂപ്പർ ട്രെയിനുകളും വേണമെങ്കിൽ എനിക്ക് നമ്മുടെ ക്ലോക്കിലെ മണിക്കൂർ സൂചി ഇഴയുന്ന പോലെ കാണാൻ പറ്റും.. പകലും, രാത്രീം ഒരു പോലേണ്. ഏതാവൃത്തിയിലെ ശബ്ദവും ശ്രവ്യമാണ്. ഇരുട്ടിലും കാഴ്ച്ചകൾ മറയില്ല, കരയും, കടലും, മലയും, ആകാശവുമെല്ലാം ഉള്ളം കൈയ്യിലെ രേഖകൾ പോലേണ് എനിക്കിപ്പോൾ. കടലിനടിയിലെ മുത്തും, പവിഴോം, രത്നവും, മായക്കാഴ്ച്ചകളും.. പിന്നെ ഭൂമിക്കുള്ളിലൊളിഞ്ഞ് കെടക്കണ സ്വർണ്ണവും, വജ്രവും, ലാവയും ആകാശത്തിലെ നക്ഷത്ര കൂട്ടങ്ങളേയും അന്യഗ്രഹ ജീവികളെ വരെ എനിക്ക് വ്യക്തമായി കാണാൻ പറ്റും. കോടാനുകോടി വർഷങ്ങൾ മുന്നോട്ടോ പിന്നോട്ടോ പോകാം. അങ്ങനെ മരണ ശേഷം ഇങ്ങനെക്ക ഒരു മനുഷ്യവർഷം മാത്രമേ അ:ശരീരിയായ എനിക്ക് ഈ ഭൂമിയടങ്ങുന്ന പ്രപഞ്ചത്തിൽ ചുറ്റിത്തിരിയാൻ കഴിയൂ.
എന്തൊരു ചതിയന്മാരാണീ ഭൂമീലെ ഭൂരിഭാഗം മനുഷ്യരും. അവരുടെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി എന്ത് മാത്രം കൊടും ദുഷ്ടതകളും, വഞ്ചനയും, അക്രമവുമാണ് അവർ ചെയ്യുന്നത്..? കൊള്ള, കൊല, കളവ്, ബലാത്സംഗം.. ഹോ..! ഈ പത്രപ്രവർത്തകരെ സമ്മതിക്കണം... ഇതൊക്കെ കണ്ടും കേട്ടിട്ടും പ്രാന്ത് പിടിക്കാതെ ഇരിക്കണതിന്.. ഈ പകൽ മാന്യരെയും, കള്ളമാരെയും, കൊള്ളക്കാരെയും, അഴിമതിക്കാരെയും, ഭീകരമാരെയും എല്ലാം കാണുമ്പോൾ എനിക്കിപ്പോ ചിരി വരും, എന്തിനാണിവർ ഇത്ര കഷ്ടപ്പെടണതെന്നോർത്ത്..? എത്ര കഷ്ടപ്പെട്ടാലും അവസാനം എന്നെ പോലെ മരിക്കാനല്ലേ..! വിധി.
മരിച്ചു കഴിഞ്ഞാൽ പിന്നെ മഹാ നിസ്സംഗതയാണ് നമ്മുടെ സ്ഥായീ ഭാവം. വികാരവും, വിചാരവുമില്ല. വിശപ്പും, ദാഹവുമില്ല, ക്ഷീണവും, ഉറക്കവുമില്ല. ഘനവും രൂപവുമില്ല എന്തിനേയും മനസ്സിലാക്കാനുള്ള ജ്ഞാനേന്ദ്രിയം മാത്രം ഉണ്ട്.. അതെങ്ങനെയെന്നു വച്ചാൽ നാവിൽ മധുരം വച്ചാൽ മധുരിക്കും പക്ഷെ മണൽ തരി പോലെയെ അതിനെ നമുക്ക് രുചിക്കൂ. ഒരുമാതിരി സ്വപ്നത്തിൽ തിന്നുന്ന നൂറ്റൊന്നു കൂട്ടം കറിയുടെ സദ്യ പോലെ..! ജീവിച്ചിരുന്ന കാലത്ത് കണ്ട് പേടിച്ച് മുള്ളി വിറച്ച പ്രേത സിനിമയെല്ലാം ചുമ്മാ വെയ്സ്റ്റായി ഇപ്പോ. ഭൂമിയിലെ മനുഷ്യരെക്കാൾ കൂടുതലും പ്രേതങ്ങളാണ് എനിക്ക് ചുറ്റുമിപ്പോ. കൊറോണ കിടന്നു കസറുകയല്ലേ...
ക്ഷണികമായ ജീവിതത്തിൻ്റെ നിരർത്ഥകതയെ ശരിയായ് മനസ്സിലാക്കണമെങ്കിൽ നാം ഒരിയ്ക്കലെങ്കിലും ഒന്ന് മരിക്കണം. പക്ഷെ ആരോടും അതിനെ പറ്റി പറയാനാകില്ലല്ലോ എന്നതാണ് അതിൻ്റെ ഏറ്റവും വലിയ പരാജയവും, ദുഃഖവും. കാരണം ഒരു പരേതൻ്റെ ശബ്ദം ജീവനുള്ള നിങ്ങൾക്കൊരിക്കലും കേൾക്കാൻ കഴിയില്ലല്ലോ..! എന്തിന് വേണ്ടിയായിരുന്നു ഞാൻ ആർത്തിപൂണ്ട് എൻ്റെ ജീവിതത്തിൽ കടമയും കർത്തവ്യവും മറന്ന് നെട്ടോട്ടമോടിയതെന്ന്, കൊച്ച് കൊച്ച് കള്ളവും ചതിയും ചെയ്തതെന്ന് ഇപ്പോ മനസ്സിലാക്കുന്നു. പക്ഷെ എന്ത് ഫലം..? ഇപ്പോൾ ഞാൻ മരിച്ചു പോയില്ലേ..!
നമ്മളോട് കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, സമൂഹത്തിനും ഉണ്ടായിരുന്ന സ്നേഹം, വാൽസല്യം, കാരുണ്യം, കരുതൽ, ബഹുമാനം, ആദരവ്, അസൂയ, ദേഷ്യം, പുച്ഛം, പക അങ്ങനെ എല്ലാത്തിനെയും കുറിച്ച് ശരിയായി മനസ്സിലാക്കുന്നത് ഇപ്പോഴാണ്. കൂടാതെ ജീവനുള്ളപ്പോ എന്നെ പുകഴ്ത്തീം, പറഞ്ഞും പറ്റിച്ച പല പരിഷകളേം കൂടി മനസ്സിലാക്കാൻ പറ്റി. ഈ നിസ്സംഗതയെ നേടുവാൻ വേണ്ടിയായിരുന്നോ അനുനിമിഷം സമ്മർദ്ദത്തിൽ മുങ്ങിത്താണ് അസൂയയിലും പകയാലും മനസ്സമാധാനം ഒട്ടുമില്ലാതെ ഉറക്കമൊഴിച്ച് പദ്ധതികളും, സ്വപ്നങ്ങളും തീർത്ത് തീരാരോഗവും, ദുഃഖവും പേറി ഭ്രാന്തെടുത്ത് ഞാൻ ഭൂമിയിൽ ജീവിച്ച് മരിച്ചതെന്നോർത്ത്; അല്ല മരിച്ചു ജീവിച്ചതെന്നോർത്ത് ഇപ്പോൾ പശ്ചാത്താപിക്കുന്നു.
അതൊരു ജീവിതമായിരുന്നോ..? ജീവിതം ജീവിച്ച് തീർക്കാനുള്ളതല്ലെ..? ആനന്ദമല്ലെ അതിൻ്റെ സ്ഥായി ഭാവം..? ശാന്തതയല്ലെ അതിൻ്റെ ആത്മാവ്..? അനിവാര്യമായ ഭാവിയിലെ നമ്മുടെ മരണത്തെയോർത്ത് വ്യാകുലതയോടെ ചത്ത് ജീവിക്കലല്ലത്..! മറിച്ച് ഒരിക്കലും തിരിച്ചു വരവില്ലാത്ത, ഒറ്റയടി പാതയിലൂടെ മുന്നോട്ടുള്ള ഒരു കുതിപ്പാണ്... നിത്യാനന്ദത്തിന് വേണ്ടിയുള്ള സന്ധിയില്ലാ പോരാട്ടമാണത്..! പക്ഷെ ഞാൻ പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ സാധിക്കില്ലല്ലോ..! കാരണം ഞാൻ മരിച്ചു പോയില്ലേ..!!! "
●ചെറുകഥ.. ●പരേതൻ്റെ ശബ്ദം●
#ഗോപൻഐശ്വര്യ